കലാവേദി വിശേഷങ്ങള്‍
സാംസ്‌കാരിക പരിവര്‍ത്തനത്തിന്റെ പുരാവൃത്തം
2016-04-14 06:29:11am


കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ന്യൂയോര്‍ക്കിലെ ടൈസണ് സെന്ററില്‍ വച്ച് നടത്തിയ സിമ്പോസിയം മലയാളം യുണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സിലര്‍ ആയ കെ. ജയകുമാര്‍ ആണ് നയിച്ചത്. കേരളത്തില്‍ വന്ന സാംസ്‌കാരിക മാറ്റങ്ങളുടെ ഉള്‍പിരിവുകള്‍ അദ്ദേഹം അക്കമിട്ട് പറഞ്ഞു . കഴിഞ്ഞ അമ്പതു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിന് രാവും പകലും പോലെയുള്ള മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

അനധികൃതമായി എവിടെനിന്നോ കേരളത്തിലേക്ക് ധനം പ്രവഹിക്കുന്നുണ്ട്. ഇടത്തരക്കാരായ സര്‍ക്കാര്‍ ജിവനക്കാര്‍ പോലും 5 സ്റ്റാര്‍ ഹോട്ടലുകളില്‍ വൈകുന്നേരം ഭക്ഷണം കഴിക്കാനെത്തുന്നത് ഒരു സാധാരണ കാഴ്ചയാണ്. വരുമാനം കുറഞ്ഞ ജീവനക്കാരന്‍ തന്റെ ലൈഫ്‌സ്റ്റൈല്‍ നിലനിര്ത്താന്‍ കൈക്കൂലിയെ ആശ്രയിക്കുന്നു .

എല്ലാം ഒരു മാഫിയയുടെ അടിസ്ഥാനത്തിലാണ് ജനം കാര്യങ്ങള്‍ നിരിക്ഷിക്കുന്നത്. മണല്‍മാഫിയ, റിയല്‍ എസ്റ്റേറ്റ് മാഫിയ, മദ്യ മാഫിയ, അങ്ങിനെ പോകുന്നു കണക്കുകള്‍. അതിനു കാരണവും ഉണ്ട്. ഓരോ മാഫിയ പ്രവര്ത്തിക്കുന്നതും കൊട്ടേഷന്‍ ഗ്രൂപ്പ് കളുടെ തണലിലാണ് .

മറ്റൊരു ശ്രദ്ധേയമായ വിഷയം വിവാഹത്തിന്റെ ആര്‍ഭാടമാണ്. 800 പേര്‍ക്കിരിക്കാവുന്ന TVM ക്ലബ്ബിന്റെ ഹാളിലേക്ക് 2000 പേരെ ക്ഷണിക്കുന്നു. ആരും ആരെയും കാണുന്നുപോലും ഇല്ല. വധുവിനെയും, വരനെയും പ്രത്യേകിച്ചും. ഭക്ഷണം പാഴാക്കുന്നത് കണ്ടാല്‍ തരിച്ചുപോകും .

ഓരോ പട്ടണത്തിന്റെയും ഏറ്റവും വലിയ ശാപം കുന്നുകുടി കിടക്കുന്ന മാലിന്യമാണ്. ദുര്‍ഗന്ധംകൊണ്ട് വഴിനടക്കാനാവില്ല. ഇത്രയും ശുചിത്വത്തില്‍ വിശ്വസിക്കുന്ന ഒരു സംസ്‌കാരത്തിന്റെ മക്കളായ നമ്മള്‍ക്ക് വന്നുചേര്‍ന്ന ഈ അപജയത്തിനു കാലം മാപ്പുകൊടുക്കുമോ.

ആഡംബര കാറുകള്‍ മലയാളിയുടെ ഒരു ബലഹീനതയയി മാറുന്നു. 5 എണ്ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന dealer 50 എണ്ണം വിറ്റഴിക്കുന്നു. ഒരു സമാന്തര സാമ്പത്തിക സാമ്രാജ്യം അവിടെ നിലനില്ക്കുന്നു. അനധികൃതമായി എവിടെനിന്നോ കേരളത്തിലേക്ക് പണം ഒഴുകുന്നു എന്ന് പറയാതെ വയ്യ .

എന്നും ഞെരുങ്ങുന്നത് പാവങ്ങളും, ഇടത്തരക്കാരുമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ നികുതി കൊടുക്കാന്‍ പോയാല്‍, അതവര്‍ വാങ്ങണമെങ്കില്‍ കയ്മടക്ക് കൊടുക്കേണ്ടിവരും. ഇങ്ങനെയുള്ള പ്രതിഭാസങ്ങള്‍ കേരളത്തില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ .

അമേരിക്കയില്‍ മിക്കവരും നിയമം അനുസരിച്ച് ജിവിക്കുന്നവരാണ്. അവര്‍ നാട്ടില്‍ വന്നാല്‍ കാര്യം സാധിക്കാന്‍ കയ്മടക്ക് കൊടുക്കുന്ന രിതി മാറ്റണം. അങ്ങിനെ മാത്രമേ ലോകത്തില്‍ മറ്റു ചില കല്പനകള്‍ കുടി ഉണ്ടെന്നു അവിടത്തെ ജനം മനസ്സിലാക്കുകയുള്ളൂ .

നമ്മളുടെ മക്കള്‍ സംസ്‌കാരത്തിന്റെയും ഭാഷയുടെയും അഭയാര്‍ഥികള്‍ ആകാതിരിക്കാന്‍ മാത്രമാണ് നമ്മളവരെ അത് പഠിപ്പിക്കുന്നത്. ഒരു കുട്ടി എത്ര ഭാഷ പഠിച്ചാലും നല്ലതാണ്. അത്രമാത്രം അവന്‍ ലോകത്തെ അറിയും. എന്റെ മാതാപിതാക്കളുടെ ഭാഷയാണ് എന്ന തിരിച്ചറിവും അവനുണ്ടാകും. അതിനു മുന്‌കൈ എടുക്കേണ്ടത് മതാപിതാക്കള്‍ ആണെന്നുമാത്രം .

ജെ. മാത്യു, സിബി ഡേവിഡ്, കെ. കെ. ജോണ്‌സന്‍, ഡോ. നന്ദകുമാര്‍, ഡിന്‍സില്‍ ജോര്‍ജ്, വിനോദ് കെ ആര്‍.കെ, ക്രിസ് തോപ്പില്‍ എന്നിവര്‍ സംസാരിച്ചു. മോഡറേറ്റര്‍ ആയി പ്രവര്‍ത്തിച്ചത് മനോഹര്‍ തോമസ് ആയിരുന്നു.

Saturday, November 01, 2014

 

കലാവേദി വിശേഷങ്ങള്‍